Please enable javascript.

Budget 2024: F&O ട്രേഡിംഗിന് ലോട്ടറിക്കു സമാനമായ നികുതിക്ക് സാധ്യത! കാരണങ്ങള്‍ അറിയാം

Authored by ശ്രീജിത്ത് എസ് | The Economic Times Malayalam | Updated: 25 Jun 2024, 10:45 am

F&O Trading: വരുന്ന ബജറ്റ് ഓഹരി വിപണി നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുമോ? എഫ് ആന്‍ഡ് ഒ ഇടപാടുകള്‍ക്ക് ഉയര്‍ന്ന നികുതിയും, ടിഡിഎസും കൊണ്ടുവന്നേക്കുമെന്നു റിപ്പോര്‍ട്ട്.

 
Budget News
Union Budget 2024: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അടുത്ത മാസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുമെന്നാണു വിലയിരുത്തല്‍. ഓഹരി വിപണി നിക്ഷേപകര്‍ക്ക് അശുഭകരമായ ഒരു പ്രഖ്യാപനം ഈ ബജറ്റില്‍ ഉണ്ടായേക്കുമെന്നു ചില റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു. മറ്റൊന്നുമല്ല, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷനുകള്‍ക്ക് (എഫ് ആന്‍ഡ് ഒ) ഉയര്‍ന്ന നികുതി ചുമത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം.
എഫ് & ഒ വരുമാനത്തെ 'ബിസിനസ് വരുമാനം' എന്ന ഹെഡില്‍ നിന്ന് 'ഊഹക്കച്ചവട വരുമാനം' എന്നതിലേക്ക് പുനഃക്രമീകരിക്കുക, കൂടാതെ ടിഡിഎസ് സംവിധാനം അവതരിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ളതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ് & ഒയെ ഊഹക്കച്ചവട വരുമാനത്തിലേയ്ക്ക് കൊണ്ടുവരുന്നത്, ക്രിപ്റ്റോകറന്‍സികള്‍ പോലെയുള്ള മറ്റ് ബിസിനസ് നഷ്ടങ്ങളില്‍ നിന്നുള്ള നഷ്ടം നികത്തുന്നതില്‍ നിന്ന് നിക്ഷേപകരെ തടയും.

ഈ പുനര്‍വര്‍ഗ്ഗീകരണം എഫ് & ഒയെ, ലോട്ടറി അല്ലെങ്കില്‍ ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങള്‍ക്ക് സമാനമായ നികുതിക്കു വഴിവയ്ക്കും. അവ നിലവില്‍ 30 ശതമാനം നികുതി നിരക്കിന് വിധേയമാണ്. ടിഡിഎസ് അവതരിപ്പിക്കുന്നത്, എഫ് ആന്‍ഡ് ഒ വിപണിയിലെ നിക്ഷേപകരുടെ ട്രാക്ക് സൂക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കും. 2023- 24 ബജറ്റില്‍ ക്രിപ്റ്റോകറന്‍സികള്‍ക്കു ഇത്തരമൊരു വ്യവസ്ഥ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

സ്റ്റോക്കുകള്‍, സൂചികകള്‍, ചരക്കുകള്‍ അല്ലെങ്കില്‍ കറന്‍സികള്‍ പോലുള്ള ഒരു അടിസ്ഥാന അസറ്റിന്റെ ഭാവി വിലയെ അടിസ്ഥാനമാക്കി കരാറുകള്‍ ട്രേഡ് ചെയ്യാന്‍ നിക്ഷേപകരെ അനുവദിക്കുന്ന സാമ്പത്തിക ഉപകരണങ്ങളാണ് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O). ഭാവി തീയതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ ഒരു അസറ്റ് വാങ്ങുന്നതിനോ, വില്‍ക്കുന്നതിനോ ഉള്ള കരാറുകളാണ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ട്‌സ്.

ഓപ്ഷന്‍ കരാറുകള്‍ ഉടമയ്ക്ക് ഒരു അവകാശം നല്‍കുന്നു. എന്നാല്‍ ഇതൊരു ബാധ്യതയല്ല. അതായത് കരാര്‍ കാലഹരണപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ ഒരു നിശ്ചിത വിലയ്ക്ക് ഒരു അസറ്റ് വാങ്ങാനോ (കോള്‍ ഓപ്ഷന്‍), വില്‍ക്കാനോ (പുട്ട് ഓപ്ഷന്‍) ബാധ്യതയില്ല.

എഫ് ആന്‍ഡ് ഒ ട്രേഡിംഗ് നിക്ഷേപകരെ സാധ്യതയുള്ള മാര്‍ക്കറ്റ് ചലനങ്ങളില്‍ നിന്ന് സംരക്ഷിക്കാനും, വിലയിലെ മാറ്റങ്ങളെക്കുറിച്ച് ഊഹിക്കാനും, നിക്ഷേപം പ്രയോജനപ്പെടുത്താനും അനുവദിക്കുന്നു. എന്നാല്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉയര്‍ന്ന ലിവറേജ് ഗണ്യമായ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് നിക്ഷേപകര്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രവര്‍ത്തനമാ��്കി മാറ്റുന്നു.

ഈ അപകടസാധ്യതയാണ് സര്‍ക്കാരിനെ ഉയര്‍ന്ന നികുതി ചുമത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം. പല സാധാരണക്കാര്‍ക്കും ഇവിടെ പണം നഷ്ടമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം നഷ്ടങ്ങള്‍ ഓഹരി വിപണികളുടെ വിശ്വാസ്യത കുറയ്ക്കുമെന്നാണു വിലയിരുത്തല്‍. ഡെറിവേറ്റീവ് മാര്‍ക്കറ്റിലെ റീട്ടെയില്‍ നിക്ഷേപകരുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തെക്കുറിച്ച് സര്‍ക്കാരും, റെഗുലേറ്റര്‍മാരും കുറച്ചുകാലമായി ആശങ്കാകുലരാണ്.
പലരും ഇത്തരം ഇടപെടലുകള്‍ നടത്തുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ മിതമായ അറിവ് ഉള്‍ക്കൊണ്ടാണ്. ഇതാണ് നഷ്ടത്തിനു വഴിവയ്ക്കുന്നത്. ഉയര്‍ന്ന നികുതിയും, ടിഡിഎസും ഏര്‍പ്പെടുത്തുന്നതോടെ സാധാരണക്കാരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനാകും. കൂടാതെ വിപണികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും, പ്രൊഫഷണലിസം നിലനിര്‍ത്താനും സാധിക്കും.
What is TDS: ആർക്കെല്ലാം TDS ഫയൽ ചെയ്യാം


ശ്രീജിത്ത് എസ് നെ കുറിച്ച്
ശ്രീജിത്ത് എസ്
ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ
ശ്രീജിത്ത് എസ്- ഇടി മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ്. 2016 മുതൽ ബിസിനസ് ജേണലിസം മേഖലയിൽ പ്രവർത്തിക്കുന്നു. മംഗളം ദിനപ്പത്രത്തിൽ അ‌ഞ്ചു വർഷത്തോളം സബ് എഡിറ്ററായി ജോലി ചെയ്തു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കോട്ടയം പ്രസ് ക്ലബിൽ നിന്ന് ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയും, ജേണലിസത്തിൽ ബിരുദാന്തര ഡിപ്ലോമയും നേടി.Read More