Please enable javascript.

അടുത്ത ആറ് മാസക്കാലത്തേക്ക് ഓഹരി വിപണി ഉറ്റുനോക്കുന്ന 6 റിസ്ക് ഘടകങ്ങൾ

Authored by പിൻ്റു പ്രകാശ് | The Economic Times Malayalam | Updated: 29 Jun 2024, 11:44 am

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ഒന്നാം പകുതിയിൽ പ്രധാനപ്പെട്ട ആഭ്യന്തര ഓഹരി സൂചികകൾ മികച്ച നേട്ടം കരസ്ഥമാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന നിരവധി പ്രതികൂല ഘടകങ്ങൾ, 2024ന്റെ രണ്ടാം പകുതിയിൽ കാത്തിരിപ്പുണ്ടെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്. അടുത്ത ആറ് മാസക്കാലയളവിൽ ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കാവുന്ന പ്രധാനപ്പെട്ട ആറ് റിസ്ക് ഘടകങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

 
Stock Market Important Factors
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • 2024ലെ ഒന്നാം പകുതിയിൽ മികച്ച നേട്ടം
  • മുന്നിലുള്ളത് നിരവധി വെല്ലുവിളികൾ
  • വിപണിയിൽ റെക്കോ‍ഡ് കുതിപ്പ് തുടരുമോ?
2024 കലണ്ടർ വർഷത്തിന്റെ ആദ്യ പകുതിക്ക് ജൂൺ മാസം പിന്നിടുന്നതോടെ തിരശീല വീഴുകയാണ്. ശ്രദ്ധേയമായ നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണി ഒന്നാം പകുതി പിന്നിടുന്നത്. പ്രധാന ആഭ്യന്തര ഓഹരി സൂചികകളായ ബിഎസ്ഇയുടെ സെൻസെക്സ് 9.7 ശതമാനവും എൻഎസ്ഇയുടെ നിഫ്റ്റി 10.7 ശതമാനം വീതവും വർധന രേഖപ്പെടുത്തി. ഈയൊരു പശ്ചാത്തലത്തിൽ‌ 2024ന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന ആറ് പ്രതികൂല ഘടകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ദുർബലമായ മൺസൂൺ


രാജ്യത്തെ കാർഷിക വ്യവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്ന മൺസൂൺ മഴ ഈ വർഷം ശരാശരിയിലും ഉയർന്ന തോതിൽ ലഭിക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. എന്നാൽ ഇത്തവണത്തെ മൺസൂൺ സീസണിലെ മഴ ദുർബലമാകുകയോ കരുതപ്പെട്ടതിലും താഴ്ന്ന തോതിലോ ആണ് ലഭിക്കുന്നതെങ്കിൽ ഗ്രാമീണ മേഖലയെ പ്രതികൂലമായി സ്വാധീനിക്കാം. കാർഷികോത്പാദനം ഇടിയുകയും അതിലൂടെ ഗ്രാമീണ മേഖലയിലെ വരുമാനം താഴുകയും ഉപഭോക്തൃ ചെലവിടൽ കുറയുകയും ചെയ്യാമെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.

ദുർബലമായ മൺസൂൺ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ കൺസ്യൂമർ ഗുഡ്സ്, ഫെർട്ടിലൈസർ, ഓട്ടോമൊബീൽ സെക്ടറുകളിലെ ഓഹരികളെ അത് ദോഷകരമായി ബാധിക്കാമെന്നും ഇതിലൂടെ വിശാല വിപണിയിലും ചാഞ്ചാട്ടം അനുഭവപ്പെടാമെന്നും റെലിഗെയർ ബ്രോക്കിങ്ങിന്റെ സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. അതേസമയം സ്വകാര്യ കാലവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് പുറത്തുവിട്ട ഏറ്റവുമൊടുവിലെ റിപ്പോർട്ട് പ്രകാരം, ഇതുവരെ ലഭിച്�� മൺസൂൺ മഴയിൽ 19 ശതമാനത്തിന്റെ കുറവുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തുന്നത്.

'ജനപ്രിയ' ബജറ്റ്


ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടേയും വരാനിരിക്കുന്ന നിർണായക നിയമസഭാ തെര‍ഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ സാമൂഹിക ക്ഷേമ പദ്ധതികൾക്കും മറ്റുള്ള സബ്സിഡ‍ികൾക്കുമുള്ള 2024 ബജറ്റിലെ വിഹിതം വർധിക്കുകയാണെങ്കിൽ ഓഹരി വിപണി അതിനെ നെഗറ്റീവ് ഘടകമായി വിലയിരുത്താം. കാരണം ഉയർന്ന സബ്സിഡി ചെലവുകൾ‌ സർക്കാരിന്റെ ധനക്കമ്മിയെ പ്രതികൂലമായി ബാധിക്കാം. ഇതു രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരതയേയും ബാധിക്കാം. ഇവയെല്ലാം വിപണിയുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുന്ന ഘടകമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ നടപ്പ് സാമ്പത്തിക വർഷത്തെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനത്തിൽ നിൽക്കുമെന്നായിരുന്നു പ്രതീക്ഷ പ്രകടിപ്പിച്ചത്.

പലിശ നിരക്ക് താഴ്ത്തൽ വൈകുന്നത്


നിലവിൽ രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ ശമനമുണ്ടെങ്കിലും വായ്പകളെ സ്വാധീനിക്കുന്ന അടിസ്ഥാന പലിശ നിരക്കുകൾ താഴ്ത്താനുള്ള ആത്മവിശ്വാസം റിസർവ് ബാങ്ക് ഇതുവരെ പ്രകടമാക്കിയിട്ടില്ല. അതിനാൽ പണപ്പെരുപ്പം താഴാൻ കൂട്ടാക്കാതെ താരതമ്യേന ഉയർന്ന നിലവാരത്തിൽ തുട‌രുന്ന സാഹചര്യമുണ്ടായാൽ പലിശ നിരക്ക് താഴ്ത്തുന്നതും വൈകും. നിലവിൽ വായ്പ പലിശ നിരക്ക് ഉയർന്ന തോതിലാണുള്ളത്. വിചാരിച്ചതിലും അധികകാലം ഉയർന്ന തോതിലുള്ള പലിശ നിരക്ക് നിലനിൽക്കുന്നത്, വിപണിയിൽ ലിക്വിഡിറ്റി കുറയുന്നതിനും ഉയർന്ന പലിശ ഭാരവും കോർപറേറ്റ് കമ്പനികളുടെ ലാഭക്ഷമത ഇടിയുന്നതിലേക്കും നയിക്കുകയും തത്ഫലമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേയും പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്കും പോകാം.

കോർപറേറ്റ് പ്രവർത്തനഫലം


വരുന്ന സാമ്പത്തിക പാദങ്ങളിൽ കോർപറേറ്റ് കമ്പനികൾ പുറത്തുവിടുന്ന പ്രവർത്തനഫലം, ഏതെങ്കിലും വിധത്തിൽ നിരാശപ്പെടുത്തുകയോ പൊതുവേ പ്രതീക്ഷക്കുന്നതിനേക്കാളും താഴ്ന്ന പ്രകടനം കാഴ്ചവെക്കുകയോ ചെയ്താൽ ആഭ്യന്തര ഓഹരി വിപണിയിലും പ്രസ്തുത ഓഹരിയുടെ വിലയിലും തിരുത്തൽ നേരിടാനുള്ള വഴിയൊരുക്കുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഗോരങ് ഷാ പറഞ്ഞു. ജൂലൈ മാസം മുതൽ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസ കാലയളവിലേക്കുള്ള പ്രവർത്തനഫലം കമ്പനികൾ പ്രസിദ്ധീകരിക്കുന്നതാണ്.

പൊതുവായ ഘടകങ്ങൾ


ആഗോള സാമ്പത്തിക ശക്തികളായ യുഎസ്, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങിയ മേഖലകളിൽ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത ഉരുത്തിരിയുകയോ ലക്ഷണങ്ങളോ പ്രകടമാക്കിയാൽ ഇന്ത്യൻ വിപണിയേയും പ്രതികൂലമായി ബാധിക്കാവുന്ന ഘടകമാകും. നിക്ഷേപകരെ ആത്മവിശ്വാസം ഇടിയുന്നത് വിപണിയുടെ തിരുത്തലിലേക്കും വിദേശ നിക്ഷേപകരുടെ ഫണ്ട് പിൻവലിക്കലിലേക്കും നയിക്കുന്നതാണ് കാരണം. ഇതിനോടൊപ്പം ബാങ്കിങ്, ഹെൽത്ത്കെയർ എന്നിങ്ങനെ നിർണായക സെക്ടറുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള റെഗുലേറ്ററി നയങ്ങളിൽ മാറ്റം വരുന്നതും പ്രതികൂലമായി വർത്തിക്കാം. അതുപോലെ പുതിയതായി ഉയർന്നുവരാവുന്ന ജിയോപൊളിറ്റക്കൽ സംഘർഷങ്ങളും വിപണിയെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകമാണ്.

(Disclaimer: മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം നൽകിയതാണ്. ഇതു നിക്ഷേപത്തിനായുള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരിയിൽ നിക്ഷേപിക്കുന്നതിന് മുൻപ്, സ്വന്തം നിലയിൽ പഠനം നടത്തുകയോ സെബി അംഗീകൃത മാ‌ർക്കറ്റ് അനലിസ്റ്റുകളുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.)

ഓഹരി ഉടമകൾക്ക് 30 വർഷത്തോളമായി മുടങ്ങാതെ ലാഭവിഹിതം നൽകുന്ന 4 കമ്പനികൾ


ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
പിൻ്റു പ്രകാശ് നെ കുറിച്ച്
പിൻ്റു പ്രകാശ്
പിൻ്റു പ്രകാശ് സീനിയർ വീഡിയോ പ്രൊഡ്യൂസർ
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ എക്കണോമിക് ടൈംസിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.Read More