Please enable javascript.

ടാറ്റ ​ഗ്രൂപ്പിൽ ഒരു ഓഹരി മാത്രം സ്വന്തമായിരിക്കുന്ന രാജാവ്; കാരണം ഇതാണ്

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 29 Jun 2024, 11:44 am

ടാറ്റ ​സൺസിന്റെ ഒരു ഓഹരി സ്വന്തമായിരിക്കുന്ന വ്യക്തി. ​ഗുജറാത്ത് രാജകുടുംബത്തിലെ വീരേന്ദ്രസിങ് ചൗഹാനാണ് ഇത്. പുനഃസംഘടനയുടെ സമയത്ത് ലഭിച്ച ഓഹരികളിൽ ഒന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

 
Tata shareholder
ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പാണ് ടാറ്റ. ഗ്രൂപ്പ് കമ്പനികളുടെ സെൻട്രൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനിയാണ് ടാറ്റ സൺസ് (Tata Sons). ഈ കമ്പനിയുടെ 66% ഇക്വിറ്റി ഓഹരികളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് നീക്കി വെച്ചിരിക്കുന്നത്. ടാറ്റ സൺസിൽ ഒരു ഓഹരി മാത്രം സ്വന്തമായിട്ടുള്ള ഒരു വ്യക്തിയെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. ഗുജറാത്ത് രാജ കുടുംബത്തിൽ അംഗമായ വീരേന്ദ്രസിങ് ചൗഹാനാണ് മൾട്ടി ബില്യൺ ഡോളർ കമ്പനിയുടെ ഒരു ഓഹരി സ്വന്തമാക്കിയിരിന്നത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ടാറ്റ സൺസ് ഓഹരിയുടമകളുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു. ഇതിൽ, വീരേന്ദ്ര സിങ് ചൗഹാൻ (Virendra Singh Chauhan) എന്ന പേരുള്ള ഒരു വ്യക്തി, ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിൽ ഒരു ഓഹരി സ്വന്തമാക്കിയിരിക്കുന്നതായി പറഞ്ഞിരുന്നു. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ എന്ന സ്ഥലത്തെ രാജാവാണ് ഇദ്ദേഹം എന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. 2005ൽ ഇദ്ദേഹം അന്തരിച്ചു. 2023 മാർച്ച് പാദത്തിലും ഒരു ഓഹരി ഇദ്ദേഹത്തിന്റെ പേരിലുള്ളതായിട്ടാണ് വിവരമുള്ളത്. നിലവിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ ഈ ഓഹരിക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ജെ.ആർ.ഡി ടാറ്റയുടെ സുഹൃത്തായിരുന്നു ഗുജറാത്ത് രാജകുടുംബത്തിലെ വീരേന്ദ്രസിങ് ചൗഹാൻ. അദ്ദേഹത്തിന്റെ മുഴുവൻ പേര് മഹർവാൾ വീരേന്ദ്രസിൻഹ്ജി ചൗഹാൻ എന്നായിരുന്നു. പൃഥ്വിരാജ് ചൗഹാന്റെ പിന്തുടർച്ചാവകാശിയാണ് ഇദ്ദേഹം. 1980 കാലഘട്ടത്തിൽ ഇദ്ദേഹത്തിന് ടാറ്റ സൺസിന്റെ 12-13 ഓഹരികൾ ലഭിച്ചതായി പിന്നീട് മകനായ ജയ് പ്രതാപ് വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഓഹരി ലഭിച്ചത്. പൊതുവെ കമ്പനികൾ അൺലിസ്റ്റ് ചെയ്യപ്പെടുമ്പോൾ വിശ്വസ്തരായ വ്യക്തികൾക്ക് ഇത്തരത്തിൽ ഓഹരികൾ അനുവദിക്കാറുണ്ട്. ടാറ്റ മിൽസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. രത്തൻ ടാറ്റയുടെ പിതാവായ നേവൽ ടാറ്റയുടെ നിർദേശ പ്രകാരമായിരുന്നു ഇത്.

വീരേന്ദ്രസിങ് ചൗഹാന് 1998 കാലഘട്ടത്തിൽ ഒരു വസ്ത്ര നിർമാണ ശാല ബെംഗളൂരുവിൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ടാറ്റ സൺസ് ഓഹരികൾ വിൽക്കാൻ അദ്ദേഹം തീരുമാനിച്ചതായി മകൻ ജയ്പ്രതാപ് പറയുന്നു. എന്നാൽ ഒരു ഓഹരി കൈവശം വെക്കാൻ തീരുമാനിക്കുകയായിരുന്നു. ടാറ്റ സൺസ് ഓഹരിയുടമ എന്ന അഭിമാനം നിലനിർത്തണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഇതിന് കാരണം.

പ്രത്യേക നിക്ഷേപങ്ങളൊന്നും നടത്താതെ ആദായ നികുതി ലാഭിക്കാനുള്ള 6 മാർ​ഗങ്ങൾ


ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More